ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ
കുവൈത്ത് സിറ്റി: ആഡംബര ബ്രാൻഡഡ് ഹാൻഡ്‌ബാഗുകളുടെ വ്യാജ ചിത്രങ്ങൾ വാട്‌സ്ആപ്പ് വഴി അയച്ച്, ഇലക്ട്രോണിക് ട്രാൻസ്ഫറുകൾ വഴി പണം കൈപ്പറ്റിയ ശേഷം വ്യാജ ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത് മുങ്ങുന്ന പ്രവാസി തട്ടിപ്പുകാരൻ പിടിയിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് (ഹവല്ലി ആൻഡ് ശാബ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫിസ്) ഇയാളെ പിടികൂടിയത്.
തട്ടിപ്പിന്റെ രീതി
തട്ടിപ്പിനിരയായ ഒരു സ്ത്രീയുടെ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രശസ്ത ബ്രാൻഡുകളുടെ വനിതാ ഹാൻഡ്‌ബാഗുകൾ വിൽക്കുന്ന ഒരു പരസ്യം സോഷ്യൽ മീഡിയയിൽ കണ്ടാണ് ഇവർ വിൽപ്പനക്കാരനെ സമീപിച്ചത്. സംഭാഷണത്തിനിടെ, പരാതിക്കാരിയെ വിശ്വസിപ്പിക്കാൻ യഥാർത്ഥ ആഡംബര ബാഗുകളുടെ ചിത്രങ്ങൾ ഇയാൾ അയച്ചു നൽകി.
തുടർന്ന്, പരാതിക്കാരി 650 ദിനാറിന് ഒരു ബാഗ് വാങ്ങാൻ അവർ തീരുമാനിക്കുകയും, 'WAMD' ആപ്ലിക്കേഷൻ വഴി പണം കൈമാറുകയും ചെയ്തു. അധികം വൈകാതെ ഉൽപ്പന്നം വീട്ടിലെത്തിച്ചു. എന്നാൽ, ബാഗ് പരിശോധിച്ചപ്പോൾ സംശയം തോന്നിയ പരാതിക്കാരി ഔദ്യോഗിക ബ്രാൻഡ് വിതരണക്കാരനെ ബന്ധപ്പെട്ടു. ഇതോടെ, ലഭിച്ച ബാഗ് വ്യാജമാണെന്ന് വ്യക്തമായി.
തുടർന്ന്, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പുകാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പരാതിക്കാരിയെ പൂർണ്ണമായും ബ്ലോക്ക് ചെയ്ത് ഡിജിറ്റൽ ലോകത്ത് നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു.
അന്വേഷണം, അറസ്റ്റ്, കുറ്റസമ്മതം
പരാതി ലഭിച്ച ഉടൻ ഹവല്ലി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പൊലിസ് ഇയാളെ അതിവേഗം കണ്ടെത്തുകയും വിളിച്ച് വരുത്തുകയും ഇരയുമായി മുഖാമുഖം ചോദ്യം ചെയ്യുകയും ചെയ്തു. പിടിയിലായതോടെ പ്രതി കുറ്റം സമ്മതിച്ചു.
ഇതേ തന്ത്രം ഉപയോഗിച്ച് ഒന്നിലധികം സ്ത്രീകളെ കബളിപ്പിച്ചതായും, യഥാർത്ഥ ബാഗുകളുടെ ചിത്രങ്ങൾ കാണിച്ച് ഉയർന്ന വിലയ്ക്ക് വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതായും ഇയാൾ വെളിപ്പെടുത്തി.
തട്ടിപ്പിനിരയായ പല സ്ത്രീകളും വഞ്ചിക്കപ്പെട്ട വിവരം അറിയാതെ ഇപ്പോഴും വ്യാജ ബാഗുകൾ ഉപയോഗിക്കുന്നുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇതുവരെ ഇയാൾക്കെതിരെ സമാനമായ പരാതികൾ ലഭിച്ചിട്ടില്ല. പ്രതിയുടെ കുറ്റസമ്മതം രേഖപ്പെടുത്തിയ ശേഷം, നിയമ നടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Kuwait Police have arrested an expat involved in a scam where he sold counterfeit luxury handbags online, sending fake images via WhatsApp and receiving payments through electronic transfers, only to deliver fake products.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."