സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ
കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷികത്തിനു സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിന്തുണയേറുന്നു. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലയിലുള്ള സുപ്രധാന വ്യക്തിത്വങ്ങളും സംഘടനകളും സമ്മേളന പ്രചാരണത്തില്‍ പങ്കാളികളാവുകയാണ്. കെ.എസ്.യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോൺ മാത്യുവും സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി. സോഷ്യല്‍ മീഡിയയിലൂടെ നിലപാടുകൊണ്ട് ശ്രദ്ധേയനാകുന്ന കെ.എസ്.യു നേതാവ് സമസ്തയുടെ വിദ്യാഭ്യാസ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സമ്മേളന പ്രചാരണാര്‍ഥം കൊടുവള്ളിയില്‍ വലിയ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കാനിരിക്കുകയാണ്. പുറമെ കൊടുവള്ളി നഗരസഭയെ നാല് സെക്ടറുകളായി തിരിച്ച് സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താനും ഓരോ സെക്ടറിനും സമസ്തയുടെ മണ്‍മറഞ്ഞ നേതാക്കളുടെ പേരുനല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഫിലിപ് പറയുന്നു. നഗരത്തിലെ കാംപസുകളില്‍ സമ്മേളന പ്രചാരണത്തിനു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
നാടിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച സമസ്തയുടെയും സുപ്രഭാതം ദിനപത്രത്തിന്റെയും ഭാഗമായി മാറുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെയാണ് ഇതിന്റെയൊക്കെ ഭാഗമാകുന്നതെന്നും ഫിലിപ് പറഞ്ഞു.
വിദ്യാര്‍ഥികളിലെ ധാര്‍മികമൂല്യം ചോരുന്നതുകൊണ്ടാണ് കാംപസുകള്‍ ഇന്ന് ലഹരിയുടെയും അക്രമത്തിന്റെയും ഹബ്ബായി മാറുന്നത്. ധാര്‍മികമൂല്യങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതില്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഇവിടെ ധാര്‍മികവിദ്യാഭ്യാസം എന്ന വലിയ ആശയം സമസ്തയും അതിന്റെ ഉപഘടകങ്ങളുമാണ് സമൂഹത്തിലേക്ക് പകര്‍ന്നിട്ടുള്ളത്. കാംപസുകളിലും ഇന്ന് വര്‍ഗീയ സംഘടനകള്‍ പിടിമുറുക്കുന്ന കാഴ്ചയുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷം സുന്നി വിഭാഗത്തില്‍പെട്ട ആളുകളുള്ള കൊടുവള്ളിയില്‍ സമസ്തയുടെ നൂറാം വാര്‍ഷിക പ്രചാരണം വിജയിപ്പിക്കേണ്ടത് തങ്ങളുടെ കൂടെ ഉത്തരവാദിത്വമാണെന്ന് കരുതുന്നതെന്നും ഫിലിപ് പറയുന്നു
ന്യൂനപക്ഷ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ സമസ്തയെ പിന്തുണയ്ക്കുമ്പോള്‍ സന്തോഷമേയുള്ളൂവെന്നും ഫിലിപ് പറഞ്ഞു. സമസ്ത മുശാവറ അംഗവും സൂഫി പണ്ഡിതനുമായിരുന്ന വാവാട് കുഞ്ഞിക്കോയ മുസ്്ലിയാരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന ഫിലിപ്, അദ്ദേഹത്തില്‍നിന്നാണ് സമസ്തയെ കൂടുതല്‍ പഠിച്ചത്. കുഞ്ഞിക്കോയ മുസ്്ലിയാരുമായുള്ള അടുപ്പം സമസ്തയുടെ വിദ്യാഭ്യാസ സാമൂഹ്യ പദ്ധതികളെ അടുത്തറിയാന്‍ പ്രേരിപ്പിച്ചു. അദ്ദേഹം കൊടുത്തയച്ചിരുന്ന കാരക്കയുടെ മധുരത്തിലൂടെയാണ് സത്യത്തില്‍ സമസ്തയുടെ ആദ്യത്തെ രുചി താന്‍ അറിയുന്നതെന്നും ഫിലിപ് പറഞ്ഞുവയ്ക്കുന്നു.
അന്നുമുതല്‍ ഒരുപാട് പണ്ഡിതന്മാരുമായും സമസ്തയുടെ ആളുകളുമായും ഭാരവാഹികളുമായും ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ആ ബന്ധങ്ങളാണ് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയായി മാറുന്നതിലേക്ക് വരെ എത്തിച്ചതെന്നും ഫിലിപ് പറയുന്നു.
കേരളത്തിന്റെ ബഹുസ്വരതയില്‍ സമസ്തയുടെ പങ്കും സാമീപ്യവും അനിവാര്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കേരളത്തിലെ മുസ്്ലിം ന്യൂനപക്ഷത്തെ തീവ്രവാദത്തിന്റെ ചതിക്കുഴിയിലേക്ക് വീഴാതെ എന്നും മതേതര പക്ഷത്ത് നിര്‍ത്താന്‍ സമസ്തയുടെ ആത്മീയനേതൃത്വം പുലര്‍ത്തിയ ദീര്‍ഘവീക്ഷണം അത്യത്ഭുതമാണ്. ആ ദീര്‍ഘവീക്ഷണം ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ സമസ്തയോടുള്ള തന്റെ ആദരവ് വര്‍ധിപ്പിച്ചു. സമസ്ത കാണിക്കുന്ന മാതൃക എല്ലാ രാഷ്ട്രീയ വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പിന്തുടരേണ്ട ഒരു ശ്രേഷ്ഠമായ മാതൃകയാണ്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടന ഏത് എന്ന് ചോദിച്ചാല്‍ സമസ്തയെന്നാണ് ഉത്തരം. ജിഫ് രി തങ്ങള്‍ ഉള്‍പ്പെടെയുള്ള ആത്മീയ ചൈതന്യമാണ് സമസ്തയുടെ കരുത്ത്. കഴിഞ്ഞദിവസം സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയുടെ വസതിയില്‍ പോയപ്പോള്‍ അനുഭവിച്ച സ്നേഹവും കരുതലും സമസ്തക്ക് വേണ്ടി ഇനിയും ഒരുപാട് ചെയ്യണമെന്ന ആലോചനയാണ് ഉണ്ടാക്കിയതെന്നും ഫിലിപ് പറഞ്ഞു. കൊടുവള്ളിയിലെ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ് ഫിലിപ്പിന്റെ അമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."