ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിൽ എത്തിച്ചു. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. രാഹുലിന്റെ അടൂരിലെ വീട്ടിലും യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും തെളിവെടുപ്പ് നടക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.
ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്ത് വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലിസ് നീക്കം. കേസിൽ നിർണായകമാകുന്ന ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ ഫോൺ, ലാപ് ടോപ്പ് എന്നിവ കണ്ടെത്തണം.
അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷ കോടതി 16ന് പരിഗണിക്കും. നേരത്തെ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്ന് ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ട് തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പൊലിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. നാളെ വൈകിട്ട് രാഹുലിനെ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോൺഫറൻസിങ് വഴിയാണ്. കേസെടുത്തത് പോലും നടപടിക്രമങ്ങൾ പാലിക്കാതെയെന്നും പ്രതിഭാഗം വാദത്തിൽ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനാണ് ശ്രമം. അറസ്റ്റ് ചെയ്തപ്പോൾ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. ഒരു കേസിൽ അറസ്റ്റ് തടഞ്ഞു, മറ്റൊരു കേസിൽ മുൻകൂർ ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാമത് കേസ് വരുന്നത്. കണ്ടുകിട്ടാനായി തെളിവുകൾ ഇല്ലെന്നും മെനഞ്ഞെടുത്ത കഥയാണെന്നും രാഹുലിന്റെ അഭിഭാഷകൻ ആവർത്തിച്ചു.
mla rahul mankootathil was taken from the pathanamthitta ar camp to a hotel in thiruvalla where police are conducting evidence collection in connection with a sexual assault case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."