ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ
തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. ഇറാന് വൻ നാശനഷ്ടം വരുത്തിവെച്ച കുറ്റവാളി എന്നാണ് ഖാംനഈ ട്രംപിനെ വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. രാജ്യത്തുണ്ടായ ആഭ്യന്തര അശാന്തിക്ക് പിന്നിൽ അമേരിക്കൻ ഗൂഢാലോചനയാണെന്നും ഖാംനഈ ആരോപിച്ചു.
ഇറാനെ തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആസൂത്രണം ചെയ്തതാണ് സമീപകാല പ്രതിഷേധങ്ങളെന്നും അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് തള്ളിവിടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഖാംനഈ തറപ്പിച്ചു പറഞ്ഞു. എന്നാൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന ആഭ്യന്തര, അന്തർദേശീയ കുറ്റവാളികളെ ശിക്ഷിക്കാതെ വിടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഇറാൻ കലാപകാരികളുടെ പിൻബലം തകർത്തതുപോലെ, അതിന് പ്രേരിപ്പിച്ച ശത്രുക്കളുടെയും നട്ടെല്ലൊടിക്കും," ഖാംനഈ പറഞ്ഞു. ട്രംപ് നേരിട്ട് ഇടപെട്ട് കലാപകാരികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANA) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാനിൽ ഇതുവരെ 3,090 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 2,885 പേർ പ്രതിഷേധക്കാരാണ്.
അതേസമയം, ജനുവരി 8, 9 തീയതികളിലെ പ്രതിഷേധത്തിൽ മാത്രം 12,000 പേർ കൊല്ലപ്പെട്ടതായി 'ഇറാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാനിയൻ അധികൃതർ ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല.
കൂടുതൽ പ്രതിഷേധങ്ങൾ തടയുന്നതിനായി തെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും പട്രോളിംഗും കർശനമാക്കിയിട്ടുണ്ട്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ആഭ്യന്തര സംഘർഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. ഇസ്റാഈലും അമേരിക്കയുമാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് ഇറാനിയൻ സർക്കാർ ആവർത്തിക്കുന്നു. നിലവിൽ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
iran’s supreme leader ayatollah ali khamenei has strongly criticized the united states, calling donald trump a criminal and accusing washington of plotting a conspiracy aimed at weakening and swallowing iran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."