ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ
തിരുവല്ല: പ്രായപൂർത്തിയാകാത്ത മകൾ ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് മോട്ടോർ വാഹന വകുപ്പ് (MVD) നടപടിയെടുത്തതിൽ പ്രകോപിതനായി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത പിതാവ് അറസ്റ്റിൽ. പെരിങ്ങര സ്വദേശി പാണാറ വീട്ടിൽ അജേഷ് പി.എസ് (47) ആണ് പുളിക്കീഴ് പൊലിസിന്റെ പിടിയിലായത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനടക്കം ഗുരുതര വകുപ്പുകൾ ചുമത്തി ഇയാളെ കോടതി റിമാൻഡ് ചെയ്തു.
സംഭവങ്ങളുടെ തുടക്കം
പത്തനംതിട്ട ആർടിഒ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലെ തിരുവല്ല സ്ക്വാഡ് പൊടിയാടി വൈക്കത്തില്ലം ഭാഗത്ത് പതിവ് പരിശോധന നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പൊടിയാടി ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഓടിച്ചിരുന്നത് 17 വയസ്സുകാരിയാണെന്ന് കണ്ടെത്തി. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതിരുന്നതിനാൽ എംവിഐ ഷെമീർ, എഎംവിഐ ഷാജി ജോസഫ് എന്നിവരടങ്ങുന്ന സംഘം വാഹനം കസ്റ്റഡിയിലെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെൺകുട്ടിയുടെ പിതാവ് അജേഷ്, തന്റെ സ്കൂട്ടർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ടു. ആദ്യം ഉദ്യോഗസ്ഥരുടെ കൈവശമിരുന്ന സ്കൂട്ടറിന്റെ താക്കോൽ ബലമായി തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
നാടകീയ രംഗങ്ങൾ
തന്റെ സ്കൂട്ടർ വിട്ടുതരാതെ ഉദ്യോഗസ്ഥരുടെ വണ്ടിയും വിടില്ലെന്ന് ഭീഷണി മുഴക്കിയ പ്രതി, എംവിഡിയുടെ ഔദ്യോഗിക വാഹനമായ ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറിന്റെ ഡോർ ബലമായി തുറന്ന് ഉള്ളിലിരുന്ന താക്കോൽ ഊരിയെടുക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർക്ക് തുടർയാത്ര അസാധ്യമായി.
തുടർന്ന് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പൊലിസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പൊലിസ് ഇടപെട്ടാണ് എംവിഡിയുടെ വാഹനം വിട്ടുനൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."