നിയമസഭ ഇന്നും പ്രക്ഷുബ്ധം; നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇന്നും പ്രക്ഷുബ്ധമായി നിയമസഭ. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. കേസില്‍ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജയിലില്‍ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. പ്രതിയാകുന്നവരെപ്പറ്റി സര്‍ക്കാരിന് യാതൊരു അഭിപ്രായമില്ല. ഹൈക്കോടതിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
തന്ത്രിയെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന് നിലപാടെന്ന് മന്ത്രി എം.ബി രാജേഷ് ചൂണ്ടിക്കാട്ടി. സഭക്ക് പുറത്ത് തന്ത്രിക്ക് രണ്ടു വക്കീലന്മാരുണ്ട്. സഭയ്ക്കുള്ളില്‍ ഒരു വക്കീലേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയുടെ വക്കാലത്ത് കൂടി പ്രതിപക്ഷം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം കട്ടവരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണം എന്നതാണ് യു.ഡി.എഫ് നിലപാട്. എന്നാല്‍ കട്ടവരില്‍ തങ്ങളുടെ ആള്‍ക്കാരെ ഒഴിവാക്കണമെന്നാണോ യു.ഡി.എഫ് പറയുന്നതെന്നും രാജേഷ് ചോദിച്ചു.
ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സഭയുടെ സീറ്റിന് പുറത്തിരിക്കുന്നവര്‍ അടുത്ത നിയമസഭയുടെ പുറത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനം അവരെ പുറത്താക്കും. ശ്രീധരന്‍ പിള്ളയും തന്ത്രിയും യു.ഡി.എഫും സംസാരിക്കുന്നത് ഒരു കാര്യമാണെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഭരണപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടി.
kerala legislative assembly witnessed continued disruptions as the opposition refused to cooperate with proceedings and intensified protests demanding the resignation of the devaswom minister.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."