ചാലിയം പള്ളി: മൈത്രിയുടെ കോട്ട പണിത മലബാർ സ്റ്റോറി
ഇന്ത്യയിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിൽ ജ്വലിക്കുന്ന ചരിത്രമാണ് ചാലിയം മാലിക് ബ്‌നു ദീനാർ പള്ളിയുടേത്. സാമ്രാജ്യത്വ വാഴ്ചക്കെതിരേ പ്രതിരോധനിര തീർത്തുനിന്ന ചാലിയം, കേരളത്തിന്റെ മതസൗഹാർദത്തിന്റെ വിളനിലമാണ്. ഇന്ത്യയിലെത്തിയ പ്രഥമ ഇസ് ലാമിക പ്രബോധക സംഘമായ മാലിക് ബ്‌നുദീനാർ(റ)വും സംഘവും കൊടുങ്ങല്ലൂരിന് പിന്നാലെ നിർമിച്ച ആദ്യപള്ളികളിലൊന്നാണ് ചാലിയം പുഴക്കര പള്ളി എന്നറിയപ്പെടുന്ന ഈ മസ്ജിദ്.
പതിനഞ്ച് നൂറ്റാണ്ട് കാലത്തെ പൈതൃക ചരിത്രവും, രാജ്യം പിടിച്ചടക്കാനെത്തിയ പോർച്ചുഗീസ് അധിനിവേശത്തിന് അവസാനം കുറിച്ച പ്രതിരോധ സമരത്തിന്റെ ചരിത്രവും ഈ പുരാതന മസ്ജിദിന് പറയാനുണ്ട്. കടൽതീരത്തിന് സമീപം പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന പള്ളി അറബ്-കേരളീയ ബന്ധങ്ങളുടെ ഊഷ്മള ചരിത്രകേന്ദ്രമാണ്. സർക്കാരിന്റെ പൈതൃക ടൂറിസം പദ്ധതിയിൽ ഈയിടെയാണ് പള്ളിയുടെ നവീകരണം നടന്നത്.
1531ൽ ചാലിയത്ത് പോർച്ചുഗീസ് അധിനിവേശ ശക്തികൾ അവരുടെ കോട്ട നിർമാണം തുടങ്ങി. ഇതിനുവേണ്ടി ചാലിയത്തെ പ്രസിദ്ധമായ ഈ പള്ളി അവർ തകർക്കുകയായിരുന്നു. ഇവരെ തുരത്തി വീണ്ടും മുസ് ലിം കളും സാമൂതിരി രാജാവിന്റെ സൈന്യവും ഒരുമിച്ചുനിന്നാണ് പള്ളി വീണ്ടെടുത്തത്. ചാലിയത്ത് കോട്ടപണിത പോർച്ചുഗീസുകാർ പള്ളി പൊളിച്ച് അതിന്റെ കല്ലും മറ്റുസാമഗ്രികളും കോട്ടകെട്ടാൻ ഉപയോഗിച്ചു. സമീപത്തുള്ള ഖബറുകൾ തകർത്ത് അവയുടെ കല്ലുകളും ഇതിനായി അടർത്തിയെടുത്തു. പറങ്കികൾ മുസ ്‌ലിംകൾക്ക് നേരെ ആക്രമണവും വിദ്വേഷവും അഴിച്ചുവിട്ടതോടെ പ്രതിരോധ സമരനിര സജ്ജമായി. മലബാർ ഭരിച്ചിരുന്ന കോഴിക്കോട് സമൂതിരി രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ചാലിയത്ത് പോർച്ചുഗീസുകാർ അവരുടെ താവളം പണിയാനെത്തിയത്. എന്നാൽ ഈ കോട്ട തന്റെ ഭരണകേന്ദ്രത്തിൽ തന്നെ ജനങ്ങളെ ഉൻമൂലനം ചെയ്യുന്ന ക്രൂരതകൾ അഴിച്ചുവിടാനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർക്കെതിരേ സാമൂതിരി തന്നെ രംഗത്ത് വന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മുസ് ലിംകൾ വൈദേശികർക്കെതിരേ സമരസജ്ജരായി.
സാമൂതിരിയുടെ സേനയും രംഗത്തിറങ്ങി. പറങ്കിപ്പടയെ വിറപ്പിച്ച് അവർ കോട്ട വളഞ്ഞു. അടിയറവു പറഞ്ഞ പറങ്കിപ്പട ചാലിയം വിട്ടു. തുടർന്ന് കോട്ട പൊളിക്കുകയും പറങ്കികൾ തകർത്ത ചാലിയം പള്ളി പുനർ നിർമിക്കുകയും ചെയ്തു.
കോഴിക്കോട് ഖാസി അബ്ദുൽ അസീസ്, ആത്മീയ നേതൃത്വമായ മുഹമ്മദ് ബ്‌നു അലാവുദ്ദീൻ ഹിംസി തുടങ്ങിയവർ ചാലിയം യുദ്ധത്തിൽ ആത്മീയോർജം പകർന്നുനൽകി. ഈ യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന കാവ്യരചനയാണ് ഫത്ഹുൽ മുബീൻ. മുഹ്‌യിദ്ദീൻ മാലയുടെ രചയിതാവായ ഖാസി മുഹമ്മദ് ആണ് ഇത് രചിച്ചത്. 'മുസ് ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്ക് വ്യക്തമായ വിജയ'മെന്നാണ് ഈ കാവ്യഗ്രന്ഥത്തിന്റെ നാമകരണം തന്നെ. മുസ്‌ലിം പണ്ഡിതരും, സാമൂതിരിയുടെ ഭരണകൂടവും മുസ്‌ലിം, നായർ പടയാളികളും ചേർനിന്നു പ്രതിരോധത്തിന്റെ കോട്ടയൊരുക്കുകയായിരുന്നു ചാലിയത്ത്. പതിനഞ്ച് നൂറ്റാണ്ടിന്റെ ഇസ്‌ലാമിക സാംസ്‌കാരികതയുടെ വിളനിലമായ ഈ പള്ളി തലമുറകളിലേക്ക് വിശുദ്ധിയുടെ താവഴിയും, ഒപ്പം ബഹുസ്വര ഇന്ത്യയിൽ സൗഹൃദത്തിന്റെ കരുതൽ തീർത്ത ചരിത്രവും അയവിറക്കുന്നു. അധിനിവേശത്തിനെതിരേയുള്ള പ്രതിരോധസമരത്തിന്റെ നേർസാക്ഷ്യമാണീ പള്ളിയങ്കണം. എന്നും മത സൗഹാർദത്തിന്റെ ഉജ്വല മാതൃകയായ മലബാർ സ്റ്റോറി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."