ചരിത്രത്തോട് ചേർന്നുനിന്ന ക്യാമറയ്ക്ക് യുഎഇയുടെ ആദരം; രമേശ് ശുക്ലയുടെ കുടുംബത്തെ ചേർത്തുപിടിച്ച് ശൈഖ് മുഹമ്മദ്
അബുദബി: യുഎഇയുടെ സ്ഥാപന നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേശ് ശുക്ലയുടെ കുടുംബത്തെ ആദരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദബിയിലെ ഖസർ അൽ ബഹറിൽ നടന്ന ഇഫ്താർ വിരുന്നിലേക്ക് രമേശ് ശുക്ലയുടെ ഭാര്യ തരുലതയെയും മകൻ നീൽ ശുക്ലയെയും അദ്ദേഹം സ്വീകരിച്ചു.
യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ യുഎഇ രൂപീകരണ കരാറിൽ ഒപ്പുവെക്കുന്നതുൾപ്പെടെയുള്ള ചരിത്രപരമായ ചിത്രങ്ങളുടെ ഗാലറി ശൈഖ് മുഹമ്മദ് കുടുംബത്തോടൊപ്പം കണ്ടു. ഈ മാസം 87-ാം വയസ്സിൽ അന്തരിച്ച രമേശ് ശുക്ലയുടെ സംഭാവനകളെ അദ്ദേഹം പ്രകീർത്തിച്ചു. പ്രസിഡന്റിന്റെ ഹൃദ്യമായ വാക്കുകൾ തന്നെയും മാതാവിനെയും വികാരഭരിതരാക്കിയെന്ന് മകൻ നീൽ ശുക്ല പറഞ്ഞു.
1965-ൽ മുംബൈയിൽ നിന്ന് ഒരു ബോട്ടിൽ ദുബൈയിലെത്തിയ രമേശ് ശുക്ല, തന്റെ ക്യാമറയിലൂടെ ഒരു രാജ്യത്തിന്റെ ജനനമാണ് രേഖപ്പെടുത്തിയത്. ഷാർജയിലെ ഒരു ഒട്ടക ഉത്സവത്തിൽ വെച്ച് ശൈഖ് സായിദുമായി നടത്തിയ യാദൃശ്ചിക കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 1971 ഡിസംബർ 2-ന് യുഎഇ എന്ന രാജ്യം ഔദ്യോഗികമായി രൂപീകൃതമാകുമ്പോൾ ഷെയ്ഖ് സായിദ് കരാറിൽ ഒപ്പുവെക്കുന്ന നിമിഷം അദ്ദേഹം പകർത്തി. ഈ വിശ്വപ്രസിദ്ധമായ ചിത്രം പിന്നീട് യുഎഇയുടെ 50 ദിർഹം നോട്ടിൽ ആലേഖനം ചെയ്യപ്പെടുകയുണ്ടായി.
എലിസബത്ത് രാജ്ഞിയുടെ സന്ദർശനം മുതൽ യുഎഇയിലെ പ്രധാന വികസന ഘട്ടങ്ങൾ വരെ അഞ്ചര പതിറ്റാണ്ടിലേറെയായി അദ്ദേഹം പകർത്തിയിട്ടുണ്ട്. വിരമിക്കൽ പ്രായത്തിന് ശേഷവും ക്യാമറ ഉപേക്ഷിക്കാതെ സജീവമായിരുന്ന അദ്ദേഹം യുഎഇയുടെ ദേശീയ ചരിത്രത്തിന്റെ തന്നെ ഭാഗമായാണ് അറിയപ്പെടുന്നത്.
യുഎഇ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധത്തിന്റെയും കലയോടുള്ള സമർപ്പണത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു ഖസർ അൽ ബഹറിൽ നടന്ന ഈ ആദരിക്കൽ ചടങ്ങ്.
uae pays tribute to veteran photographer ramesh shukla for documenting the nation’s historic milestones. sheikh mohammed met and honored his family, recognizing his lifelong contribution in capturing the country’s transformation through powerful and timeless photographs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."