ഭീഷണിക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി മിസൈൽ പ്രകോപനം
ദോഹ: മിസൈൽ ആക്രമണങ്ങളെക്കുറിച്ച് ഇറാൻ തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീഷണികൾക്ക് മുന്നിൽ ഖത്തർ വഴങ്ങില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മുന്നറിയിപ്പുകൾ അവഗണിച്ച് ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഇറാനിയൻ ജെറ്റുകളെ ഖത്തർ വെടിവെച്ചിട്ടു. ദോഹ ലക്ഷ്യമാക്കിയായിരുന്നു ഇവയുടെ നീക്കമെന്നാണ് സൂചന. തകർന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.
ഖത്തറിന് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്ക് മറുപടി നൽകാതെ പോകില്ലെന്ന് വക്താവ് മുന്നറിയിപ്പ് നൽകി. നിലവിലെ ഭീഷണികളെ നേരിടാൻ ആവശ്യമായ ഇന്റർസെപ്റ്റർ മിസൈലുകൾ ഖത്തറിന്റെ കൈവശമുണ്ടെന്നും സ്റ്റോക്ക് തീർന്നു എന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് മൊസാദ് സെല്ലുകൾ പ്രവർത്തിക്കുന്നതായി വിവരമില്ലെന്ന് മജീദ് അൽ അൻസാരി പറഞ്ഞു. ഖത്തറിലും സഊദിയിലും മൊസാദ് ബന്ധമുള്ളവർ അറസ്റ്റിലായെന്ന യു.എസ് മാധ്യമപ്രവർത്തകൻ ടക്കർ കാൾസന്റെ അവകാശവാദങ്ങൾ അദ്ദേഹം തള്ളി.
ഇറാൻ ഖത്തറിലെ സൈനിക കേന്ദ്രങ്ങളെ മാത്രമല്ല ലക്ഷ്യമിടുന്നത്, ഖത്തറിലെ ജനവാസ മേഖലകളെയും മറ്റ് പ്രദേശങ്ങളെയും ലക്ഷ്യം വെക്കുന്നുണ്ടെന്നും വക്താവ് കുറ്റപ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണശ്രമം പരാജയപ്പെടുത്തിയതായും ഖത്തർ അറിയിച്ചു.
യാത്രാക്ലേശവും ഉത്പാദന നിയന്ത്രണവും
വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഏകദേശം 8,000 യാത്രക്കാരാണ് ഖത്തറിൽ കുടുങ്ങിക്കിടക്കുന്നത്. ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ ഊർജ്ജ മേഖലയിലും വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. റാസ് ലഫാൻ, മിസൈദ് ഇൻഡസ്ട്രിയൽ സിറ്റികൾക്ക് നേരെയുണ്ടായ സൈനിക ആക്രമണങ്ങളെത്തുടർന്ന് എൽ.എൻ.ജി (LNG) ഉത്പാദനം ഖത്തർ എനർജി താത്കാലികമായി നിർത്തിവെച്ചു. ഇതിന് പിന്നാലെ യൂറിയ, പോളിമറുകൾ, മെഥനോൾ, അലുമിനിയം തുടങ്ങിയ അനുബന്ധ ഉൽപ്പന്നങ്ങളുടെ ഉത്പാദനവും ഇന്ന് മുതൽ നിർത്തിവെച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയാൽ അവർ ചർച്ചകൾക്ക് വരുമെന്ന ചിന്ത തെറ്റാണ്. ഇത്തരം പ്രകോപനങ്ങളെ പ്രതിരോധിക്കാൻ ഖത്തർ സുസജ്ജമാണ് എന്നും ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി.
Following recent escalations in the Middle East, Qatar has reported multiple missile and drone provocations from Iran. According to Foreign Ministry spokesperson Majed Al Ansari, Qatar was not given any prior warning regarding these attacks, which targeted not only military sites but also civilian infrastructure, including Hamad International Airport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."