ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി
ഇത് ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട നിമിഷം. കാലം യുവാക്കളുടെ പേരില്‍ കണക്കുചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. തൊഴിലില്ലായ്മ, നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ യുവാക്കളെ അണിനിരത്തി സിജെപി നടത്തുന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ ഒടുവില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നു. സിജെപിയോട് ചോദിച്ച 24 മണിക്കൂറിനുള്ളല്‍ തന്നെ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ താഴെയിറക്കി. സമരക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. പ്രതികൂല തീരുമാനമായിരുന്നെങ്കില്‍ രാജ്യത്തെ കോടിക്കണത്തിന് യുവാക്കളെ എങ്ങനെ പ്രതിരോധിക്കുമെന്ന വലിയ ചോദ്യം സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.
രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോ മുന്‍വിധികളോ ഇല്ലാതെ വിദ്യാര്‍ഥികളും യുവാക്കളും സ്വമേധയാ സമരമുഖത്തേക്ക് വരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ ഗൗരവമായി കണ്ടേ മതിയാവൂ.. യുവജനങ്ങള്‍ വ്യക്തമായ വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. തൊഴിലില്ലായ്മ, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ തുടങ്ങിയ സാധാരണക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.രാജിയില്‍ കുറഞ്ഞ ഒരു കാര്യവും അംഗീകരിക്കില്ലെന്ന് പറഞ്ഞ സിജെപി ഒടുക്കം കേന്ദ്രത്തെ മുട്ടുകുത്തിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസ രൂപേണ തുടങ്ങിയ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന പ്രസ്ഥാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ ദേശീയതലത്തിലുള്ള പ്രതിഷേധ വേദിയായി വളര്‍ന്നു. രണ്ട് മാസത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 26 മില്യണ്‍ ഫോളോവേഴ്‌സ്. ജന്തര്‍മന്തറില്‍ പ്രക്ഷോഭങ്ങളും ആരംഭിച്ചതോടെ നേരിട്ടും അല്ലാതെയും സിജെപിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം പതിത്മടങ്ങ് വര്‍ധിച്ചു. രാഷ്ട്രീയ പാര്‍ട്ടിയല്ലെങ്കിലും, രാഷ്ട്രീയ ആശയവിനിമയ വിദഗ്ധനും ബോസ്റ്റണ്‍ സര്‍വകലാശാല മുന്‍ വിദ്യാര്‍ഥിയുമായ അഭിജീത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്.
മെയ് മാസത്തില്‍ സുപ്രീംകോടതിയിലെ ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശമാണ് (പാറ്റ) 'കോക്രോച്ച്' എന്ന പേരിന് വഴിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിനെ പരിഹസിച്ചുകൊണ്ടാണ് 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന പേര് സ്വീകരിച്ചത്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള പരീക്ഷയായ നീറ്റില്‍ ഇത്തവണ ഏകദേശം 22.8 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്നാല്‍ പരീക്ഷയ്ക്ക് പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം ഉയര്‍ന്നതോടെ പരീക്ഷ റദ്ദാക്കുകയും വീണ്ടും നടത്തുകയും ചെയ്തു. ഇത് വിദ്യാര്‍ഥികള്‍ക്ക് വലിയ മാനസികാഘാതമുണ്ടാക്കി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്തു.
ഇതിന് പിന്നാലെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും, പരീക്ഷാ സംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കരണം നടപ്പാക്കണമെന്നും, ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയത്.
ജൂലൈ 20ന് പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മുംബൈ, ബംഗളൂരു, ഗോവ അടക്കമുള്ള നഗരങ്ങളിലും ഐക്യദാര്‍ഢ്യ പ്രതിഷേധങ്ങളും മെഴുകുതിരി തെളിയിക്കല്‍ പരിപാടികളും നടന്നു. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ ഡല്‍ഹി പൊലീസും സുരക്ഷാസേനയും കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും ഉപയോഗിച്ചാണ് നേരിട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജന്തര്‍മന്തറിലെ സമരവേദിയും താല്‍ക്കാലിക പന്തലുകളും പൊലീസ് പൊളിച്ചുനീക്കി എന്നിട്ടും ഒരടിപോലും പിന്നോട്ടുവയ്ക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. അവര്‍ സമരം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുക്കം ഇതിവിടം കൊണ്ട് അവസാനിക്കുന്നില്ലെന്ന് മനസിലാക്കിയ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കി. കര്‍ഷകസമരത്തിനുശേഷം ഡല്‍ഹിയില്‍ ഉയര്‍ന്ന ഏറ്റവും വലിയ യുവജന പ്രക്ഷോഭമായാണ് സിജെപി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."