HOME
DETAILS

കോഴിക്കോട് സാഹിത്യനഗരമാവുമ്പോള്‍

  
backup
November 02, 2023 | 1:07 AM

when-kozhikode-becomes-a-city-of-literature


യുനെസ്‌കോയുടെ സാഹിത്യനഗര പദവി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പട്ടണമായിരിക്കുകയാണ് കോഴിക്കോട് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമ്പത്തിയഞ്ച് സര്‍ഗാത്മക നഗരങ്ങളിലൊന്ന്. എഴുത്തുകാരുടെ സാന്നിധ്യം, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥാലയങ്ങളുടെ എണ്ണം തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്താണ് ഈ പദവി നല്‍കിയിട്ടുള്ളത്. ഇതോടെ രാജ്യാന്തരതലത്തിലുള്ള സാഹിത്യവിനിമയ പരിപാടികളുടെ ഭാഗമാകാന്‍ കോഴിക്കോട്ടെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സഹൃദയര്‍ക്കുമെല്ലാം സാധിക്കും. ആഗോള പ്രശസ്തരായ സാഹിത്യകാരന്മാര്‍ കോഴിക്കോട്ടെത്തും. സാഹിത്യോത്സവങ്ങള്‍ നടക്കും. സാഹിത്യരംഗത്ത് കോഴിക്കോടിന് ലഭിക്കുന്ന ഈ തുറവി സാംസ്‌കാരിക മണ്ഡലങ്ങളുടെ രാജ്യാന്തര സീമകളിലേക്ക് ഒരു പാലമിടുകയാണ് ചെയ്യുന്നത്. കോഴിക്കോട്ടുകാര്‍ക്കും കേരളീയര്‍ക്കും മാത്രമല്ല, ഇന്ത്യക്ക് മുഴുവന്‍ അഭിമാനമാണ് ഈ പുരസ്‌കാരലബ്ധി.

സാഹിത്യനഗരമായി കോഴിക്കോട് പ്രഖ്യാപിക്കപ്പെടുമ്പോള്‍ മലബാറിന്റെ പൊതുവായ ചരിത്ര പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹത്വത്തെ അടയാളപ്പെടുത്തുന്ന നടപടികൂടിയാണ്. പഴയ ബ്രിട്ടീഷ് മലബാറിന്റെ തലസ്ഥാനമായിരുന്നുവല്ലോ ഈ നഗരം. ഇരുപത്തിയേഴാമത്തെ സാമൂതിരിയാണ് നഗരം പടുത്തുയര്‍ത്തിയത് എന്നാണ് പറയാറുള്ളത്. കുരുമുളകിന്റേയും സുഗന്ധദ്രവ്യങ്ങളുടേയും തുണിത്തരങ്ങളുടേയും സ്വര്‍ണത്തിന്റേയും കയറ്റിറക്കുമതികളുടെ തിരക്കുപിടിച്ച തുറമുഖമായ കോഴിക്കോട് വഴി തന്നെയാണ് കൊളോണിയല്‍ ആധിപത്യത്തിന്റെ വരവുമുണ്ടായത്. സ്വഭാവ മഹിമയുടെ പേരില്‍ സത്യത്തിന്റെ തുറമുഖമെന്ന ഖ്യാതിയാര്‍ജിച്ച നഗരം പില്‍ക്കാലത്ത് വിജ്ഞാനവ്യാപനത്തിന്റെയും സാംസ്‌കാരികമായ ആദാന പ്രദാനങ്ങളുടേയും ദേശീയ പ്രക്ഷോഭങ്ങളുടേയും തൊഴിലാളിസമരങ്ങളുടേയുമൊക്കെ വിളനിലമായി. ഇവയൊക്കെക്കൂടി പ്രസരിപ്പിച്ച ഊര്‍ജത്തിന്റെ ഉപോല്‍പ്പന്നമാണ് കോഴിക്കോട് എന്ന ദേശത്തിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന എഴുത്തിന്റേയും വായനയുടേയും സംസ്‌കാരം.

മതവും ഭക്തിയും ആചാരവും സമന്വയിക്കപ്പെട്ട വിജ്ഞാനവ്യാപനത്തിനുള്ള ഉപാധിയായ രേവതി പട്ടത്താനത്തിലെ വിദ്വല്‍ സദസുകളും ആത്മീയാന്വേഷണത്തിന്റെ ഭാഗമായി രചിക്കപ്പെട്ട ഏറ്റവും പഴക്കം ചെന്ന അറബി മലയാള കൃതിയായ ഖാസി മുഹമ്മദിന്റെ മുഹ് യിദ്ദീന്‍ മാലയും ഈ വൈജ്ഞാനിക പാരമ്പര്യത്തിന്റെ രണ്ട് കോഴിക്കോടന്‍ മുഖങ്ങളാണ്. നഗരത്തിന്റെ പൈതൃകം എഴുത്തുകാരെ ഈ മണ്ണിലേക്കാകര്‍ഷിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കി. അപ്പു നെടുങ്ങാടിയും ബഷീറും എം.ടിയും തിക്കോടിയനും എന്‍.വി കൃഷ്ണവാരിയരും എന്‍.പി മുഹമ്മദും കെ.ടി മുഹമ്മദും മാരാരും സഞ്ജയനുമൊക്കെ കോഴിക്കോടന്‍ മണ്ണിലേക്ക് പറിച്ചുനടപ്പെട്ടത് അങ്ങനെയാണ്. കോഴിക്കോട് ക്രമാനുഗതമായ വികാസപരിണാമങ്ങളിലൂടെയാണ് ഒരു സാഹിത്യനഗരമായി സ്വയം ആവിഷ്‌കരിച്ചത്. ഇവിടുത്തെ മതസൗഹാര്‍ദവും ജീവിതവ്യവഹാരങ്ങളിലെ ആര്‍ജവവും തുറന്ന മനസുമെല്ലാം അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യുനെസ്‌കോ അതു കണ്ടെത്തുകയായിരുന്നു.

കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യത്തെ ബലപ്പെടുത്തുന്നതില്‍ ആകാശവാണി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അക്കിത്തം, തിക്കോടിയന്‍, പി. ഭാസ്‌കരന്‍, ഉറൂബ് തുടങ്ങിയവരുടെ കൂട്ടായ്മ മലയാള ഭാഷക്കും സംസ്‌കാരത്തിനും വലിയ സംഭാവന നല്‍കി. മാതൃഭൂമിയും അല്‍ അമീനും ദേശീയപ്രസ്ഥാനത്തിന്റെ ഊര്‍ജ സ്രോതസുകളെന്ന നിലയില്‍ കര്‍മനിരതമായപ്പോള്‍ അത് കോഴിക്കോട്ട് സവിശേഷമായ വായനാ സംസ്‌കാരം സംജാതമാക്കി. അതിന്റെ തുടര്‍ച്ചയായി നിരവധി പത്രമാസികകള്‍ കോഴിക്കോട്ട് പിറവിയെടുത്തു. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകളുടെ സംഘടനാപ്രവര്‍ത്തനങ്ങളും ആത്മീയാന്വേഷണങ്ങളും പത്രപ്രസിദ്ധീകരണങ്ങളും ഈ നഗരത്തെ എഴുത്തിലേക്കും വായനയിലേക്കും നയിച്ച ഘടകങ്ങളില്‍ പെടുന്നു. ചന്ദ്രികാ ദിനപത്രം മുസ്‌ലിം സമൂഹത്തിലുണ്ടാക്കിയ സ്വാധീനം ഇതില്‍ എടുത്തുപറയേണ്ടതാണ്. മുസ്‌ലിം പ്രസിദ്ധീകരണ സംരംഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് കോഴിക്കോട്. കോഴിക്കോടിനെ സാഹിത്യനഗരമായി വാഴിക്കുന്ന സന്ദര്‍ഭത്തില്‍ ഈ സംരംഭങ്ങള്‍ പ്രസരിപ്പിച്ച ഊര്‍ജം കാണാതിരുന്നുകൂടാ.

അതേസമയം, ഒരു സാഹിത്യനഗരത്തിന്റെ സാംസ്‌കാരികമായ പൊലിമയ്ക്ക് മങ്ങലേല്‍ക്കാതെ എങ്ങനെ നിലനിര്‍ത്താനാവും എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. അതിന് ആവശ്യമായ ആന്തരിക സംവിധാനങ്ങള്‍ പൂര്‍ണമായും നഗരത്തിനുണ്ട് എന്ന് പറഞ്ഞുകൂടാ. കോഴിക്കോട്ടെ തെരുവുകളുടേയും ദേശങ്ങളുടേയും എഴുത്തുകാരനായ എസ്.കെ പൊറ്റെക്കാട്ടിന് നഗരത്തില്‍ സ്മാരകമുണ്ട്. പക്ഷേ ബഷീര്‍ സ്മാരകം ഇതേവരെ യാഥാര്‍ഥ്യമായിട്ടില്ല. ഉറൂബിന് സ്മാരകമില്ല. കെ.എ കൊടുങ്ങല്ലൂരിന്റേയോ കുഞ്ഞുണ്ണി മാഷുടേയോ പേരില്‍ നിരത്തുപോലുമില്ല. അന്യനാടുകളില്‍നിന്ന് വരുന്ന എഴുത്തുകാര്‍ക്ക് സാംസ്‌കാരിക വിനിമയങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ നഗരത്തിലുണ്ടെന്ന് പറഞ്ഞുകൂടാ. രാജ്യാന്തര നിലവാരമുള്ള മികച്ച ലൈബ്രറി പോലും ഇല്ല. ഈ മണ്ഡലങ്ങളിലെല്ലാം നഗരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.

കോഴിക്കോട് കോര്‍പറേഷന്‍ മുന്‍കൈയെടുത്താണ് നഗരത്തിന് സാഹിത്യനഗരമെന്ന പദവി ലഭ്യമാക്കിയത്. ഈ പദവി ഉള്‍ക്കൊള്ളുന്ന ഗൗരവം നിലനിര്‍ത്തുകയും അതിന്റെ തുടര്‍ച്ച പൂര്‍ത്തീകരിക്കുകയും ചെയ്യണമെങ്കില്‍ സാംസ്‌കാരിക വിനിമയങ്ങളും സാഹിത്യോത്സവങ്ങളും സാധ്യമാക്കിയാല്‍ മാത്രം പോരാ. സാഹിത്യത്തെ ജീവിതത്തിന്റെ ഭാഗമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ദേശമായി കോഴിക്കോട് നിലനില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന അന്തരീക്ഷം ഇവിടെ സംജാതമാക്കുകയാണാവശ്യം. കോഴിക്കോടിന് സാഹിത്യനഗരത്തിന്റെ പദവി ലഭിക്കുമ്പോള്‍ അഭിമാനിക്കുന്നതിനൊപ്പം അതിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതിനെക്കുറിച്ചും ആലോചിച്ചേ മതിയാവൂ.

 

കോഴിക്കോട് സാഹിത്യനഗരമാവുമ്പോള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  14 days ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  14 days ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  14 days ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  14 days ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  14 days ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  14 days ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

International
  •  14 days ago
No Image

ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിക്ക്, എം.ലിജുവും ബിന്ദുകൃഷ്ണയും പട്ടികയില്‍; ലീഗിന് 5 മന്ത്രിമാര്‍; സാധ്യതാ പട്ടിക ഇങ്ങനെ

Kerala
  •  14 days ago
No Image

കമാൽ മൗല മസ്ജിദിൽ പൂജ തുടങ്ങി; പള്ളിക്ക് മറ്റൊരു സ്ഥലത്ത് ഭൂമി ആവശ്യപ്പെടില്ലെന്ന് മുസ്‍ലിംകള്‍

National
  •  14 days ago
No Image

കമാല്‍ മൗല മസ്ജിദ് ക്ഷേത്രമാണെന്ന വാദം രേഖകള്‍ നിരത്തി ഖണ്ഡിച്ച് ചരിത്രകാരി രുചിക ശര്‍മ്മ

National
  •  14 days ago