HOME
DETAILS

കോഴിക്കോട് സാഹിത്യനഗരമാവുമ്പോള്‍

  
backup
November 02, 2023 | 1:07 AM

when-kozhikode-becomes-a-city-of-literature


യുനെസ്‌കോയുടെ സാഹിത്യനഗര പദവി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പട്ടണമായിരിക്കുകയാണ് കോഴിക്കോട് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമ്പത്തിയഞ്ച് സര്‍ഗാത്മക നഗരങ്ങളിലൊന്ന്. എഴുത്തുകാരുടെ സാന്നിധ്യം, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥാലയങ്ങളുടെ എണ്ണം തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്താണ് ഈ പദവി നല്‍കിയിട്ടുള്ളത്. ഇതോടെ രാജ്യാന്തരതലത്തിലുള്ള സാഹിത്യവിനിമയ പരിപാടികളുടെ ഭാഗമാകാന്‍ കോഴിക്കോട്ടെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സഹൃദയര്‍ക്കുമെല്ലാം സാധിക്കും. ആഗോള പ്രശസ്തരായ സാഹിത്യകാരന്മാര്‍ കോഴിക്കോട്ടെത്തും. സാഹിത്യോത്സവങ്ങള്‍ നടക്കും. സാഹിത്യരംഗത്ത് കോഴിക്കോടിന് ലഭിക്കുന്ന ഈ തുറവി സാംസ്‌കാരിക മണ്ഡലങ്ങളുടെ രാജ്യാന്തര സീമകളിലേക്ക് ഒരു പാലമിടുകയാണ് ചെയ്യുന്നത്. കോഴിക്കോട്ടുകാര്‍ക്കും കേരളീയര്‍ക്കും മാത്രമല്ല, ഇന്ത്യക്ക് മുഴുവന്‍ അഭിമാനമാണ് ഈ പുരസ്‌കാരലബ്ധി.

സാഹിത്യനഗരമായി കോഴിക്കോട് പ്രഖ്യാപിക്കപ്പെടുമ്പോള്‍ മലബാറിന്റെ പൊതുവായ ചരിത്ര പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹത്വത്തെ അടയാളപ്പെടുത്തുന്ന നടപടികൂടിയാണ്. പഴയ ബ്രിട്ടീഷ് മലബാറിന്റെ തലസ്ഥാനമായിരുന്നുവല്ലോ ഈ നഗരം. ഇരുപത്തിയേഴാമത്തെ സാമൂതിരിയാണ് നഗരം പടുത്തുയര്‍ത്തിയത് എന്നാണ് പറയാറുള്ളത്. കുരുമുളകിന്റേയും സുഗന്ധദ്രവ്യങ്ങളുടേയും തുണിത്തരങ്ങളുടേയും സ്വര്‍ണത്തിന്റേയും കയറ്റിറക്കുമതികളുടെ തിരക്കുപിടിച്ച തുറമുഖമായ കോഴിക്കോട് വഴി തന്നെയാണ് കൊളോണിയല്‍ ആധിപത്യത്തിന്റെ വരവുമുണ്ടായത്. സ്വഭാവ മഹിമയുടെ പേരില്‍ സത്യത്തിന്റെ തുറമുഖമെന്ന ഖ്യാതിയാര്‍ജിച്ച നഗരം പില്‍ക്കാലത്ത് വിജ്ഞാനവ്യാപനത്തിന്റെയും സാംസ്‌കാരികമായ ആദാന പ്രദാനങ്ങളുടേയും ദേശീയ പ്രക്ഷോഭങ്ങളുടേയും തൊഴിലാളിസമരങ്ങളുടേയുമൊക്കെ വിളനിലമായി. ഇവയൊക്കെക്കൂടി പ്രസരിപ്പിച്ച ഊര്‍ജത്തിന്റെ ഉപോല്‍പ്പന്നമാണ് കോഴിക്കോട് എന്ന ദേശത്തിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന എഴുത്തിന്റേയും വായനയുടേയും സംസ്‌കാരം.

മതവും ഭക്തിയും ആചാരവും സമന്വയിക്കപ്പെട്ട വിജ്ഞാനവ്യാപനത്തിനുള്ള ഉപാധിയായ രേവതി പട്ടത്താനത്തിലെ വിദ്വല്‍ സദസുകളും ആത്മീയാന്വേഷണത്തിന്റെ ഭാഗമായി രചിക്കപ്പെട്ട ഏറ്റവും പഴക്കം ചെന്ന അറബി മലയാള കൃതിയായ ഖാസി മുഹമ്മദിന്റെ മുഹ് യിദ്ദീന്‍ മാലയും ഈ വൈജ്ഞാനിക പാരമ്പര്യത്തിന്റെ രണ്ട് കോഴിക്കോടന്‍ മുഖങ്ങളാണ്. നഗരത്തിന്റെ പൈതൃകം എഴുത്തുകാരെ ഈ മണ്ണിലേക്കാകര്‍ഷിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കി. അപ്പു നെടുങ്ങാടിയും ബഷീറും എം.ടിയും തിക്കോടിയനും എന്‍.വി കൃഷ്ണവാരിയരും എന്‍.പി മുഹമ്മദും കെ.ടി മുഹമ്മദും മാരാരും സഞ്ജയനുമൊക്കെ കോഴിക്കോടന്‍ മണ്ണിലേക്ക് പറിച്ചുനടപ്പെട്ടത് അങ്ങനെയാണ്. കോഴിക്കോട് ക്രമാനുഗതമായ വികാസപരിണാമങ്ങളിലൂടെയാണ് ഒരു സാഹിത്യനഗരമായി സ്വയം ആവിഷ്‌കരിച്ചത്. ഇവിടുത്തെ മതസൗഹാര്‍ദവും ജീവിതവ്യവഹാരങ്ങളിലെ ആര്‍ജവവും തുറന്ന മനസുമെല്ലാം അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യുനെസ്‌കോ അതു കണ്ടെത്തുകയായിരുന്നു.

കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യത്തെ ബലപ്പെടുത്തുന്നതില്‍ ആകാശവാണി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അക്കിത്തം, തിക്കോടിയന്‍, പി. ഭാസ്‌കരന്‍, ഉറൂബ് തുടങ്ങിയവരുടെ കൂട്ടായ്മ മലയാള ഭാഷക്കും സംസ്‌കാരത്തിനും വലിയ സംഭാവന നല്‍കി. മാതൃഭൂമിയും അല്‍ അമീനും ദേശീയപ്രസ്ഥാനത്തിന്റെ ഊര്‍ജ സ്രോതസുകളെന്ന നിലയില്‍ കര്‍മനിരതമായപ്പോള്‍ അത് കോഴിക്കോട്ട് സവിശേഷമായ വായനാ സംസ്‌കാരം സംജാതമാക്കി. അതിന്റെ തുടര്‍ച്ചയായി നിരവധി പത്രമാസികകള്‍ കോഴിക്കോട്ട് പിറവിയെടുത്തു. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകളുടെ സംഘടനാപ്രവര്‍ത്തനങ്ങളും ആത്മീയാന്വേഷണങ്ങളും പത്രപ്രസിദ്ധീകരണങ്ങളും ഈ നഗരത്തെ എഴുത്തിലേക്കും വായനയിലേക്കും നയിച്ച ഘടകങ്ങളില്‍ പെടുന്നു. ചന്ദ്രികാ ദിനപത്രം മുസ്‌ലിം സമൂഹത്തിലുണ്ടാക്കിയ സ്വാധീനം ഇതില്‍ എടുത്തുപറയേണ്ടതാണ്. മുസ്‌ലിം പ്രസിദ്ധീകരണ സംരംഭങ്ങളുടെ കേന്ദ്രസ്ഥാനമാണ് കോഴിക്കോട്. കോഴിക്കോടിനെ സാഹിത്യനഗരമായി വാഴിക്കുന്ന സന്ദര്‍ഭത്തില്‍ ഈ സംരംഭങ്ങള്‍ പ്രസരിപ്പിച്ച ഊര്‍ജം കാണാതിരുന്നുകൂടാ.

അതേസമയം, ഒരു സാഹിത്യനഗരത്തിന്റെ സാംസ്‌കാരികമായ പൊലിമയ്ക്ക് മങ്ങലേല്‍ക്കാതെ എങ്ങനെ നിലനിര്‍ത്താനാവും എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. അതിന് ആവശ്യമായ ആന്തരിക സംവിധാനങ്ങള്‍ പൂര്‍ണമായും നഗരത്തിനുണ്ട് എന്ന് പറഞ്ഞുകൂടാ. കോഴിക്കോട്ടെ തെരുവുകളുടേയും ദേശങ്ങളുടേയും എഴുത്തുകാരനായ എസ്.കെ പൊറ്റെക്കാട്ടിന് നഗരത്തില്‍ സ്മാരകമുണ്ട്. പക്ഷേ ബഷീര്‍ സ്മാരകം ഇതേവരെ യാഥാര്‍ഥ്യമായിട്ടില്ല. ഉറൂബിന് സ്മാരകമില്ല. കെ.എ കൊടുങ്ങല്ലൂരിന്റേയോ കുഞ്ഞുണ്ണി മാഷുടേയോ പേരില്‍ നിരത്തുപോലുമില്ല. അന്യനാടുകളില്‍നിന്ന് വരുന്ന എഴുത്തുകാര്‍ക്ക് സാംസ്‌കാരിക വിനിമയങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ നഗരത്തിലുണ്ടെന്ന് പറഞ്ഞുകൂടാ. രാജ്യാന്തര നിലവാരമുള്ള മികച്ച ലൈബ്രറി പോലും ഇല്ല. ഈ മണ്ഡലങ്ങളിലെല്ലാം നഗരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.

കോഴിക്കോട് കോര്‍പറേഷന്‍ മുന്‍കൈയെടുത്താണ് നഗരത്തിന് സാഹിത്യനഗരമെന്ന പദവി ലഭ്യമാക്കിയത്. ഈ പദവി ഉള്‍ക്കൊള്ളുന്ന ഗൗരവം നിലനിര്‍ത്തുകയും അതിന്റെ തുടര്‍ച്ച പൂര്‍ത്തീകരിക്കുകയും ചെയ്യണമെങ്കില്‍ സാംസ്‌കാരിക വിനിമയങ്ങളും സാഹിത്യോത്സവങ്ങളും സാധ്യമാക്കിയാല്‍ മാത്രം പോരാ. സാഹിത്യത്തെ ജീവിതത്തിന്റെ ഭാഗമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ദേശമായി കോഴിക്കോട് നിലനില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന അന്തരീക്ഷം ഇവിടെ സംജാതമാക്കുകയാണാവശ്യം. കോഴിക്കോടിന് സാഹിത്യനഗരത്തിന്റെ പദവി ലഭിക്കുമ്പോള്‍ അഭിമാനിക്കുന്നതിനൊപ്പം അതിന്റെ തുടര്‍ച്ച നിലനിര്‍ത്തുന്നതിനെക്കുറിച്ചും ആലോചിച്ചേ മതിയാവൂ.

 

കോഴിക്കോട് സാഹിത്യനഗരമാവുമ്പോള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  a month ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  a month ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  a month ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  a month ago
No Image

യുഎഇ-സഊദി സംയുക്ത ഓപ്പറേഷൻ; 2.6 ലക്ഷത്തിലധികം ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

uae
  •  a month ago
No Image

പൊലിസിന് ഹെലികോപ്റ്റർ: കരാർ നീട്ടാൻ സർക്കാരിന് ശുപാർശ നൽകി ഡിജിപി; പ്രതിമാസ വാടക 80 ലക്ഷം രൂപ

Kerala
  •  a month ago
No Image

വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം: എട്ട് തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

National
  •  a month ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ദുബൈയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

uae
  •  a month ago
No Image

തൃണമൂലിൽ വൻ പിളർപ്പ്; 20 ലോക്‌സഭാ എംപിമാർ സ്പീക്കർക്ക് കത്ത് നൽകി, എൻഡിഎയെ പിന്തുണച്ചേക്കും

National
  •  a month ago
No Image

സോഷ്യൽ മീഡിയയിൽ തരംഗമായി യുഎഇയുടെ 'ദേശീയ പ്രതിജ്ഞ'; സർട്ടിഫിക്കറ്റുകൾ പങ്കുവെച്ച് പ്രവാസികളും സ്വദേശികളും, അറിഞ്ഞിരിക്കേണ്ടതെല്ലാം

uae
  •  a month ago