ഭാര്യയുടെ മുന്നിലൂടെ വിദേശവനിതകളെ വീട്ടിലെത്തിച്ചു, ഒരാഴ്ച്ച മുന്‍പും വഴക്ക്; വിയറ്റ്‌നാം വനിത മുന്നറിയിപ്പു നല്‍കി, എന്നിട്ടും ജെസി കൊല്ലപ്പെട്ടു
ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജെസി(50) ഭര്‍ത്താവ് സാമില്‍ നിന്നും നേരിട്ടത് ക്രൂരപീഡനങ്ങള്‍. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യയെ ഒഴിവാക്കാന്‍ ഒരു വര്‍ഷം മുന്‍പേ സാം തീരുമാനിച്ചിരുന്നു. സാം വിദേശവനിതകളുള്‍പ്പെടെയുള്ളവരുമായി ബന്ധം പുലര്‍ത്തിയിരുന്നത് ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
15 വര്‍ഷമായി ഭര്‍ത്താവും ഭാര്യയും ഒരു വീട്ടില്‍ രണ്ടു നിലകളിലായാണ് താമസിച്ചിരുന്നത്. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി ജെസി കൊല്ലപ്പെടുന്നതിന് ഒരാഴ്ച്ച മുന്‍പ് വഴക്ക് നടന്നിരുന്നതായും പൊലിസ് പറയുന്നു. പഠനത്തിനും ജോലിക്കുമായി ഇവരുടെ മക്കള്‍ മൂവരും വിദേശത്തേക്ക് പോയതിനാല്‍ ജെസി ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്.
1994 ലാണ് ജെസിയെ സാം വിവാഹം കഴിക്കുന്നത്. വിവാഹിതരായത് മുതല്‍ ജെസി കൊടിയ പീഡനങ്ങളാണ് നേരിട്ടിരുന്നത്. 2008 ല്‍ സഊദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായി വീട്ടിലെത്തിയ സാമിനെ ചോദ്യം ചെയ്തതിന് ക്രൂരപീഡനമാണ് ജെസി നേരിട്ടത്. വാതിലിന്റെ ലോക്ക് ഊരി പലതവണ ജെസിയുടെ തലയ്ക്ക് അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. ബാത്ത് റൂമില്‍ തലയടിച്ച് വീണതാണെന്നാണ് അന്ന് സാം പൊലിസിനോട് പറഞ്ഞത്. ജെസി സ്വബോധത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് തെറ്റുപറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും സാം പറഞ്ഞതോടെ ജെസി പരാതി നല്‍കിയില്ല. പിന്നീടും പല തവണ സാം ഇവരെ ഉപദ്രവിച്ചെങ്കിലും മക്കളെ ഓര്‍ത്ത് ജെസി എല്ലാം സഹിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
നാട്ടിലെ വീട്ടില്‍ രണ്ടു നിലകളിലായി താമസിച്ചപ്പോഴും ഇയാള്‍ വിദേശ വനിതകളെ ഉള്‍പ്പെടെ ജെസിയുടെ കണ്‍മുന്നിലൂടെ വീട്ടിലെത്തിച്ചിരുന്നു. താന്‍ അവിവാഹിതനാണെന്നാണ് സാം ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ വീട്ടിലെത്തുന്ന സ്ത്രീകളോട് താന്‍ സാമിന്റെ ഭാര്യയാണെന്നും തങ്ങള്‍ക്ക് മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടില്‍ നിന്ന് അപ്പോള്‍ തന്നെ മടങ്ങിപ്പോയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വിയറ്റ്‌നാം സ്വദേശിയായ സ്ത്രീയുമായി സാം വീട്ടിലെത്തിയപ്പോഴും ജെസി ഇക്കാര്യം അറിയിച്ചു. ഇതോടെ താന്‍ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് ഇവര്‍ പറഞ്ഞു. മാത്രമല്ല ജെസിയുടെ ഫോണ്‍ നമ്പറും വാങ്ങിയാണ് ഇവര്‍ വീട്ടില്‍ നിന്നും മടങ്ങിയത്.
സാം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇവര്‍ ഒഴിഞ്ഞുമാറി. തന്റെ ബന്ധം തകര്‍ത്ത ജെസിയെയും മകനായ സാന്റോയെയു കൊലപ്പെടുത്തുമെന്ന് സാം വിയറ്റ്‌നാം സ്വദേശിയെ അറിയിച്ചു. ഇതോടെ ഭയന്ന ഇവര്‍ വിവരം ജെസിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ജെസി മാസങ്ങളായി വളരെ കരുതലോടെയാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാര്‍ പറഞ്ഞു.
സെപ്തംബര്‍ 26 നാണ് സാം ജെസിയെ കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ വച്ച് ജെസിയുടെ വായും മൂക്കും തോര്‍ത്ത് ഉപയോഗിച്ച് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി അര്‍ധരാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടര്‍ന്ന് മൈസുരുവിലേക്ക് കടന്ന സാം അവിടെവച്ചാണ് പൊലിസ് പിടിയിലായത്. ഇവര്‍ക്കൊപ്പം പിടിയിലായ ഇറാനിയന്‍ യുവതിയെ പൊലിസ് പിന്നീട് വിട്ടയച്ചു.
വീട്ടില്‍ താമസിക്കാന്‍ ജെസി കോടതിയില്‍ നിന്ന് ഉത്തരവ് നേടിയതും കൊലപാതകത്തിന് കാരണമായി. ഭാര്യയെ വീട്ടില്‍ നിന്ന് മാറ്റാന്‍ സാം ഒരുപാട് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സാമിനും ജെസിക്കും ഒരേ വീട്ടില്‍ രണ്ട് നിലകളിലായി താമസിക്കാമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. അതിനാല്‍ മുകള്‍ നിലയിലേക്ക് പോകാന്‍ പുറത്തുകൂടി പടികള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. ആറുമാസമായി എംജി യൂണിവേഴ്‌സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്‌സ് പഠിക്കുകയായിരുന്നു സാം. ഇവിടുത്തെ സഹപാഠിയായ ഇറാനിയന്‍ സ്ത്രീയെ വീട്ടില്‍ താമസിപ്പിക്കാനായിരുന്നു ജെസിയെ വീട്ടില്‍ നിന്ന് മാറ്റാന്‍ സാം ശ്രമിച്ചിരുന്നത്. തനിക്കെതിരെ കോടതിയില്‍ നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ജെസിയെ കൊലപ്പെടുത്തുകയായിരുന്നു.
29 ന് ജെസിയെ സുഹൃത്ത് ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതോടെയാണ് കുറവിലങ്ങാട് പൊലിസില്‍ പരാതിപ്പെട്ടത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാം ബംഗളുരുവില്‍ നിന്ന് പിടിയിലായത്.
ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവര്‍ വിദേശത്താണ്.
English Summary: Jessie (50), a woman from Kannakari, was allegedly murdered by her husband Sam after years of domestic violence and extramarital affairs. Sam reportedly suffocated Jessie with a cloth on September 26 at their home and dumped her body in a river at Cheppukulam, later fleeing to Mysuru where he was arrested.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."