ലക്ഷദ്വീപിൽ വാഹന നിയന്ത്രണം റമദാൻ വരെ നീട്ടി; മദ്യവില്പനയിൽ ഇളവ് നൽകിയതിനെതിരെ പ്രതിഷേധം ശക്തം
കവരത്തി: ലക്ഷദ്വീപിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബുധനാഴ്ചകളിലെ വാഹന നിയന്ത്രണം ഉടൻ നടപ്പിലാക്കില്ല. റമദാൻ മാസം കഴിയുന്നത് വരെ ഉത്തരവ് നടപ്പിലാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ചകളിലെ വാഹന നിരോധനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16-ന് കോടതി വീണ്ടും പരിഗണിക്കും.
ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഴ്ചയിലൊരിക്കൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഈ മാസം 25 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചും റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലുമാണ് നടപ്പിലാക്കുന്നത് താൽക്കാലികമായി നീട്ടിവെച്ചത്.
എന്നാൽ വാഹന നിയന്ത്രണത്തിൽ ഇളവ് വരുത്തിയെങ്കിലും, ദ്വീപിലെ മദ്യനിരോധന നിയമങ്ങളിൽ ഇളവ് വരുത്തിയ ഭരണകൂടത്തിന്റെ നീക്കം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ജനവാസമുള്ള പത്ത് ദ്വീപുകളിലെയും സർക്കാർ 'ഡാക് ബംഗ്ലാവുകളിൽ' മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നൽകിക്കൊണ്ട് കളക്ടർ ഡോ. ആർ. ഗിരി ശങ്കർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഡാക് ബംഗ്ലാവുകൾക്ക് മദ്യം സംഭരിക്കാനും വിതരണം ചെയ്യാനും കളക്ടർ അനുമതി നൽകിയിരുന്നു. സാധുവായ പെർമിറ്റുള്ള വ്യക്തികൾക്ക് മാത്രമേ മദ്യം നൽകാവൂ, സ്റ്റോക്കും വിതരണവും സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്.
വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ നടപ്പിലാക്കുന്ന ഈ നീക്കം ദ്വീപിന്റെ സാംസ്കാരിക തനിമയെ തകർക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ജനവികാരം കണക്കിലെടുക്കാതെയുള്ള ഇത്തരം ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ പ്രതികരിച്ചു. ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.
the lakshadweep administration has announced that the proposed wednesday vehicle ban, aimed at promoting health and eco-friendly living, will be put on hold until after ramadan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."