മൺസൂൺ; ജലശേഖരം 76 ശതമാനത്തിലെത്തി; കഴിഞ്ഞ രണ്ടു വർഷത്തെ ഉയർന്ന ജലനിരപ്പ്
ബാസിത് ഹസൻ
തൊടുപുഴ: തെക്കു പടിഞ്ഞാറൻ മൺസൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ ജലശേഖരം 76 ശതമാനത്തിലെത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഈ സമയത്തെ ഉയർന്ന ജലനിരപ്പാണിത്. 2024 ഇതേസമയം 64 ശതമാനവും 2023 ൽ 37.5 ശതമാനവുമായിരുന്നു ജലശേഖരം. ഗ്രൂപ്പ് ഒന്നിൽപ്പെട്ട വലിയ അണക്കെട്ടുകൾ 75 ശതമാനവും ഗ്രൂപ്പ് രണ്ടിലെ ഇടത്തരം അണക്കെട്ടുകൾ 86 ശതമാനവും ഗ്രൂപ്പ് മൂന്നിലെ ചെറിയ അണക്കെട്ടുകൾ 77 ശതമാനവും നിറഞ്ഞു കഴിഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 71 ശതമാനം പിന്നിട്ടു. 2377 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. ഇത് അഞ്ചര അടി കൂടി ഉയർന്ന് 2382.53 ആയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. 2381.53 അടിയാണ് ഓറഞ്ച് അലർട്ട് ലെവൽ. റെഡ് അലർട്ട് ലെവൽ പിന്നിട്ടാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. നിലവിൽ 1032.097 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. 1460 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. കുളമാവ്, ചെറുതോണി, ഇടുക്കി ഡാമുകൾ ചേർന്നതാണ് ഇടുക്കി പദ്ധതി. വെള്ളാപ്പാറ മുതൽ അയ്യപ്പൻകോവിൽ വരെ 60 ചതുരശ്ര കിലോമീറ്ററിലാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.
പ്രധാന സംഭരണികളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തിൽ ഇങ്ങനെയാണ്. പമ്പ 71, ഷോളയാർ 99, ഇടമലയാർ 75, കുണ്ടള 62, മാട്ടുപ്പെട്ടി 94, കുറ്റ്യാടി 80, തര്യോട് 90, ആനയിറങ്കൽ 74, പൊന്മുടി 86, നേര്യമംഗലം 94, പെരിങ്ങൽകുത്ത് 64, ലോവർ പെരിയാർ 100 ശതമാനം. ജലനിരപ്പ് കുത്തനെ കൂടിയതോടെ ആഭ്യന്തര ഉൽപാദനം വൈദ്യുതി ബോർഡ് ഉയർത്തിയിരിക്കുകയാണ്. 43.2809 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉൽപാദനം. 38.7137 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു. 89.1147 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം.
നാല് ജില്ലകളിൽ ഇപ്പോഴും മഴക്കുറവ്
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുപ്രകാരം നാല് ജില്ലകളിൽ ഇപ്പോഴും മഴക്കുറവാണ്. ഇൗ വർഷം ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇടുക്കി 33 ശതമാനം, കോഴിക്കോട് 21, മലപ്പുറം 25, വയനാട് 43ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
As the southwest monsoon reaches its halfway point, the state’s water storage has reached 76 percent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."