അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്
ഷാർജ: നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഷാർജ പൊലിസ്. ഷാർജയിൽ ഈ ഒക്ടോബറിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ട സംഭവത്തെ തുടർന്നാണ് ഈ നടപടി.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാരുടെ മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഷാർജ പൊലിസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി ഖലീജ് ടൈംസിനോട് പറഞ്ഞു.
കാൽനടയാത്രക്കാർ എല്ലായ്‌പ്പോഴും പെഡസ്ട്രിയൻ ക്രോസിംഗുകൾ, പാലങ്ങൾ, ടണലുകൾ എന്നിവ ഉപയോഗിക്കണം. കൂടാതെ, ട്രാഫിക് സിഗ്നലുകൾ പാലിക്കുകയും വേണം അൽ നഖ്ബി ആവശ്യപ്പെട്ടു.
“സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും, വാഹനമോടിക്കുന്നവരുടെയും പൊതു ഉത്തരവാദിത്തമാണ്. കാൽനടയാത്രക്കാരുടെ സുരക്ഷാ നിയമങ്ങൾ നടപ്പാക്കുന്നതിനും അവബോധം വളർത്തുന്നതിനും കർശനമായ നിരീക്ഷണത്തിലൂടെ നിയമലംഘനങ്ങൾ തടയുന്നതിനുമാണ് പുതിയ കാമ്പയിൻ ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ മേഖലകൾ, ഹൈവേകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊലിസ് പട്രോളുകളും സ്മാർട്ട് നിരീക്ഷണ ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് അൽ നഖ്ബി വ്യക്തമാക്കി.
യുഎഇ ട്രാഫിക് നിയമപ്രകാരം, അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. ഈ നിയമലംഘനം ഒരു അപകടത്തിന് കാരണമായാൽ, ജയിൽ ശിക്ഷയും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കാം.
അതേസമയം, 80 കിലോമീറ്റർ വേഗപരിധിയോ അതിൽ കൂടുതലോ ഉള്ള സ്ഥലങ്ങളിൽ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് കൂടുതൽ കർശനമായ ശിക്ഷ ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, കുറഞ്ഞത് മൂന്ന് മാസത്തെ തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കും.
രണ്ട് കാൽനടയാത്രക്കാർ മരിച്ചു
വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു. 52 കാരിയായ ഒരു പാകിസ്ഥാനി വനിതയും 31 കാരനായ ഒരു അഫ്ഗാൻ പൗരനുമാണ് മരിച്ചത്. ഇതേതുടർന്നാണ് ഷാർജയിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്.
Sharjah Police have intensified efforts to curb jaywalking, imposing fines of AED 400 for crossing roads outside designated pedestrian lanes and AED 400 for ignoring traffic lights. This strict enforcement aims to enhance road safety and protect both pedestrians and motorists.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."