ബാങ്കിൽ പോയി മടങ്ങും വഴി കവർ കീറി പേഴ്‌സ് റോഡിൽ; കളഞ്ഞുകിട്ടിയ 4.5 ലക്ഷം രൂപയുടെ സ്വർണം തിരികെ ഉടമസ്ഥയുടെ കൈകളിലേക്ക്
കൊച്ചി: ഡിജിറ്റൽ തട്ടിപ്പുകളും ഫേക്ക് ലോൺ തട്ടിപ്പുകളും പെരുകുന്ന ഈ കാലത്തും സത്യസന്ധത കൈമുതലായ ചിലരുണ്ട് സമൂഹത്തിൽ. വഴിയിൽ കളഞ്ഞുകിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് കൊച്ചി വരാപ്പുഴ സ്വദേശിയായ ജോൺ മാത്യു മുക്കം. ഏകദേശം നാലര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് നിമിഷങ്ങൾക്കുള്ളിൽ ഉടമയ്ക്ക് തിരികെ ലഭിച്ചത്. ആലങ്ങാട് സ്റ്റേഷനിലെ എഎസ്‌ഐ ജെനീഷ് ചേരാമ്പിള്ളിയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ നല്ല മനസ്സിന് ഉടമയെക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്.
സംഭവത്തെക്കുറിച്ച് എഎസ്‌ഐയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നതിങ്ങനെ:
കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് ഒരു വിളിയെത്തിയത്. എസ്എൻഡിപി ജംഗ്ഷന് സമീപത്ത് നിന്ന് ജോൺ എന്ന വ്യക്തിയാണ് വിളിക്കുന്നത്, വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു പേഴ്‌സ് സ്റ്റേഷനിൽ ഏൽപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഒരു ചെക്ക് ബുക്കും രണ്ടോ മൂന്നോ സ്വർണ്ണാഭരണങ്ങളും പേഴ്‌സിലുണ്ടായിരുന്നു. അടിയന്തരമായി ഒരിടത്തേക്ക് പോകേണ്ടതിനാൽ അരമണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്താമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ആകെയുണ്ടായ മുതലെല്ലാം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ സംസാരിക്കാൻ പോലുമാകാതെ വല്ലാതെ ടെൻഷനോടെ ഒരു യുവതിയും ഭർത്താവും അധികം വൈകാതെ തന്നെ സ്റ്റേഷനിലേക്ക് ഓടിയെത്തി. ഭാര്യ ബാങ്കിൽ പോയി മടങ്ങും വഴി സ്കൂട്ടറിൽ നിന്ന് കവർ കീറി പേഴ്‌സ് റോഡിൽ എവിടെയോ പോയെന്നും അതിൽ സ്വർണ്ണാഭരണങ്ങളും ചെക്ക് ബുക്കുമുണ്ടായിരുന്നെന്നും ഭർത്താവ് പൊലിസിനോട് പറഞ്ഞു.
"നിങ്ങൾ ടെൻഷൻ അടിക്കണ്ട, അത് ഒരു നല്ല മനുഷ്യന്റെ കയ്യിലാണ് കിട്ടിയത്. പേഴ്‌സുമായി അദ്ദേഹം ഉടൻ സ്റ്റേഷനിലെത്തും" എന്ന് എഎസ്‌ഐ സങ്കടത്തിലായിരുന്ന ദമ്പതികളോട് മറുപടി നൽകിയതോടെ അവർ ഞെട്ടി. അത്ര നേരത്തെ സങ്കടഭാവം മാറി സന്തോഷത്തിന്റെ കൊടുമുടിയിലെത്തിയ ദമ്പതികളുടെ മുഖം പൊലിസുദ്യോഗസ്ഥരെയും സന്തോഷത്തിലാക്കി.
ഉടൻ തന്നെ പൊലിസ് ജോൺ മാത്യുവിനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. അൽപ്പസമയത്തിനകം അദ്ദേഹം പേഴ്‌സുമായി സ്റ്റേഷനിലെത്തി. പേഴ്‌സിലുണ്ടായിരുന്ന ഏകദേശം നാലര പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും ചെക്ക് ബുക്കുമടങ്ങിയ പേഴ്‌സ്, എണ്ണം ബോധ്യപ്പെടുത്തിയ ശേഷം ഉടമസ്ഥയ്ക്ക് കൈമാറി. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടതറിഞ്ഞ് പരിഭ്രാന്തരായി സ്റ്റേഷനിലേക്ക് ഓടിയെത്തിയ കുടുംബത്തിന് നിമിഷനേരം കൊണ്ട് ആശ്വാസമാകാൻ ജോൺ മാത്യുവിന്റെ നല്ല മനസ്സിന് കഴിഞ്ഞുവെന്ന് എഎസ്‌ഐ ഫേസ്ബുക്കിൽ കുറിച്ചു.
വഴിയിൽ വീണ് കിടക്കുന്നത് ഒരു 5 രൂപ തുട്ട് ആണെങ്കിൽ പോലും അതിന്റെ യഥാർത്ഥ ഉടമയുടെ കണ്ണുനീർ അതിന്മേൽ പറ്റിയിട്ടുണ്ടാകും എന്ന് ചിന്തിച്ച്, യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ പ്രവർത്തിച്ച ജോൺ മാത്യു മുക്കത്തിന് എഎസ്‌ഐ ജെനീഷ് ചേരാമ്പിള്ളി ബിഗ് സല്യൂട്ട് നൽകി. വരാപ്പുഴ മേഖലയിലെ സന്നദ്ധ സംഘടനയായ ആക്‌ട്‌സിന്റെ (ACTS) പ്രസിഡന്റ് കൂടിയാണ് ജോൺ മാത്യു.
A woman lost her purse containing gold jewelry worth ₹4.5 lakh and a checkbook after the bag ripped on her scooter while returning from the bank in Kochi. A kind Samaritan, John Mathew Mukkom, found the valuables and immediately contacted the police. The ASI at Alangad station, Jenish Cherampilly, was able to quickly reunite the distressed woman with her valuables, highlighting John Mathew's honesty in a time of increasing financial scams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."