എച്ച്.ഐ.വി ഭീതി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം 15 പേർക്ക് രോഗബാധ
എറണാകുളം: പെരുമ്പാവൂരിൽ എച്ച്.ഐ.വി (HIV) ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ ക്രമരഹിത പരിശോധനയിലാണ് പുതുതായി 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരിൽ മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് ഗൗരവം വർധിപ്പിക്കുന്നു.
ലഹരി ഉപയോഗവും ലൈംഗിക തൊഴിലും വില്ലനാകുന്നു
ലഹരി മരുന്ന് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് തന്നെ പങ്കുവെച്ച് ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് പ്രധാന കാരണമായതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള ലൈംഗിക തൊഴിലും രോഗം പടരാൻ കാരണമായിട്ടുണ്ട്.
വെല്ലുവിളിയായി കണ്ടെത്തലും ബോധവൽക്കരണവും
ക്രമരഹിതമായി നടത്തിയ പരിശോധനയായതിനാൽ രോഗബാധിതരെ കൃത്യമായി കണ്ടെത്തുന്നത് ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്. രോഗവിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന സാമൂഹിക ബഹിഷ്കരണം ഭയന്ന് പലരും വിവരം മറച്ചുവെച്ച് താമസം മാറുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. രോഗം സ്ഥിരീകരിച്ച 15 പേരും നിലവിൽ പെരുമ്പാവൂരിലുണ്ടോ അതോ ജോലി തേടി മറ്റ് സ്ഥലങ്ങളിലേക്ക് പോയോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന് ഭാഷാപരമായ തടസ്സങ്ങൾ നേരിടുന്നതായും താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യം വിശദമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് താലൂക്ക് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. മേഖലയിൽ കർശനമായ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ഊർജിതമാക്കാനാണ് വകുപ്പിന്റെ തീരുമാനം.
A recent study by the Health Department has revealed a worrying spike in HIV cases in Perumbavoor. During random testing conducted by the District Medical Office in November and December, 15 new cases were confirmed, including local Malayalis and minor girls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."